ഇരിഞ്ഞാലക്കുട : വീട്ടുപരിസരത്ത് കൂത്താടികളെ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമക്ക് 2000 രൂപ പിഴ വിധിച്ച് കോടതി. തൃശൂര്‍ ഇരിഞ്ഞാലക്കുടയിലാണ് 2023 ലെ കേരള പൊതുജനാരോഗ്യനിയമ പ്രകാരം എടുത്ത കേസിൽ സംസ്ഥാനത്ത് ആദ്യത്തെ കോടതി വിധിയുണ്ടായത്.
ജില്ലയില്‍ ഡെങ്കിപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി കഴിഞ്ഞ മേയ് മാസം 27 ന് ആനന്ദപുരം ഹെൽത്ത് സൂപ്പർവൈസർ കെ.പി. ജോബി പുല്ലൂർ കോക്കാട്ട് വീട്ടിൽ കെ.വി. ആന്റുവിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വീട്ടുപരിസരത്ത് കൂത്താടികളെ കണ്ടെത്തിയത്. തുടര്‍ന്ന് ജൂണ്‍ 26ന് കേരള പൊതുജനാരോഗ്യനിയമം 53(1) പ്രകാരം സംഭവം കേസാക്കി കോടതിയിലേക്ക് വിടുകയായിരുന്നു. തുടര്‍ന്ന് ഈ മാസം 10 ന് ഹിയറിംഗ് നടത്തിയ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രണ്ടായിരം രൂപയാണ് പിഴ വിധിച്ചത്.
കേരള പൊതുജനാരോഗ്യനിയമം നിലവില്‍ വരുന്നതിന് മുന്‍പ് ഇത്തരത്തില്‍ നടപടിയെടുക്കുന്നതിന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ക്ക് മാത്രമായിരുന്നു അധികാരമുണ്ടായിരുന്നത്. എന്നാല്‍ 2023ല്‍ നിയമം പരിഷ്കരിച്ചതോടെ ജൂനിയര്‍ ഹെല്‍ത്ത് ഇ ഇന്‍സ്പെക്ടര്‍മാര്‍ടക്കം പരിശോധനക്കിടയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ മഹസ്സര്‍ തയാറാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലേക്ക് അയക്കാനാകും. ഇതുവഴി കോടതിക്ക് 10,000 രൂപവരെ പിഴയീടാക്കാനാകും.
നിലവല്‍ ചട്ടങ്ങള്‍ നിലവില്‍ വരാത്തതിനാല്‍ കോടതിയിലൂടെ മാത്രമാണ് പിഴ അടക്കാനാകുക. കേരള പൊതുജനാരോഗ്യനിയമം 54(1) പ്രകാരം നോട്ടീസ് നല്‍കിയശേഷം നിയമം പാലിക്കാത്ത പക്ഷം കോടതിയിലേക്ക് കേസ് നല്‍കുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.