രമേശ് നാരായൺ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി. തനിക്ക് ജനങ്ങൾ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. തിരുവനന്തപുരം സെന്റ് അൽബേർട്സ് കോളേജിൽ പുതിയ സിനിമയുടെ പ്രചരണാർത്ഥം എത്തിയതായിരുന്നു ആസിഫ് അലി. തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.
രമേശ് നാരായൺ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്നേഹം അനുഭവിക്കാൻ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു.
രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു.