മുറ്റിച്ചൂർ പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. താന്ന്യം ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരൻ മകൻ പ്രഭുലാൽ (29) ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ മണലൂർ പാലാഴി പുഴയരികിൽ നിന്നും കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി 12.30ഓടെ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ശബ്ദംകേട്ട് പുഴയിൽ മത്സ്യം പിടിച്ചിരുന്ന തൊഴിലാളികൾ സമീപത്തേക്ക് എത്തുമ്പോഴേക്കും യുവാവ് പുഴയിലേക്ക് താഴ്ന്നുപോയി. സംഭവമറിഞ്ഞ് വലപ്പാട്നിന്ന് അഗ്നി സുരക്ഷസേനാ അംഗങ്ങൾ എത്തി രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച രാവിലെ മുതൽ സന്ധ്യ വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഞായറാഴ്ച പ്രദേശ വാസികൾ മണലൂർ പാലാഴിയിൽ പുഴയുടെ കരയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ച പ്രഭുലാൽ ബാർബർ തൊഴിലാളിയാണ്. നേരത്തേ മുറ്റിച്ചൂരും ഇപ്പോൾ ചെമ്മാപ്പിള്ളിയിലും കട നടത്തിവരുകയായിരുന്നു