ഇരിങ്ങാലക്കുട : ഒളിവിലായിരുന്ന മോഷണക്കേസ് പ്രതി അറസ്റ്റിൽ. നിരവധി കളവു കേസുകളിൽ പ്രതിയായ മാള മടത്തുംപടി സ്വദേശി വാഴക്കൂട്ടത്തിൽ സന്തോഷ് (45)നെയാണ് റൂറൽ എസ് പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷും, ആളൂർ ഇൻസ്പെക്ടർ കെ എം ബിനീഷും സംഘവും പിടികൂടിയത്.
ഒളിവിലായിരുന്ന ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ടായിരുന്നു. ചെറുപ്പം മുതൽ തന്നെ കളവു കേസുകളിൽ പ്രതിയായ ഇയാൾ ആളൂർ, പുത്തൻവേലിക്കര സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയാണ്. പോത്ത് മോഷണം, ഇരുചക്ര വാഹനമോഷണം, കള്ളുഷാപ്പുകൾ, അമ്പലം പള്ളി മോഷണങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം എന്നീ കേസുകളിൽ പ്രതിയാണ്.
ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാത്ത ഇയാളെ ചോറ്റാനിക്കരയിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ നമ്പറുകളും ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഇയാളെ ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. സാമ്പാളൂർ പള്ളിയിലും,ആളൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ തുമ്പൂർ പള്ളിയിലും മുൻപ് മോഷണം നടത്തിയിട്ടുള്ളയാളാണ്.
രണ്ടായിരത്തി പതിനെട്ടിൽ പേരാമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയും അവിടെ നിന്നു കാർ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് പൊളിച്ചു വിൽക്കാൻ കടത്തി കൊണ്ടുപോകുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. പുത്തൻവേലിക്കര, മാള, ആളൂർ, ചാലക്കുടി, വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര, പേരാമംഗലം, മതിലകം, ചെങ്ങമനാട്, നോർത്ത് പറവൂർ സ്റ്റേഷനുകളിലടക്കം നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ആളൂർ എസ് ഐ കെ എസ് സുബിന്ദ്, ക്രൈം ടീം അംഗങ്ങളായ എസ് ഐ ജോജി അല്ലേശു, സീനിയർ സി പി ഒ ഇ എസ് ജീവൻ, സി പി ഒ മാരായ കെ എസ് ഉമേഷ്, എ വി സവീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.