തൃശൂർ : അരണാട്ടുകരയിൽ വാടകവീട്ടിൽ നിന്ന് 4000 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലായത് ബി.ജെ.പി പ്രവർത്തകൻ. ഏങ്ങണ്ടിയൂരിൽ സി.പി.എം പ്രവർത്തകൻ ഇത്തിക്കാട്ട് ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ പ്രതിയായ വാടനപ്പള്ളി ബീച്ച് തയ്യിൽ വീട്ടിൽ മണികണ്ഠനാണ് പോലീസ് പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചക്ക് ചാലക്കുടി പോട്ടയിൽ കാറിൽ കടത്തുകയായിരുന്ന 350 ലിറ്റർ സ്പിരിറ്റുമായി ഈരാറ്റുപേട്ട സ്വദേശി സച്ചു രാമകൃഷ്ണനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തൃശൂർ അരണാട്ടുകരയിലെ വാടകവീട്ടിൽ സ്പിരിറ്റ് ശേഖരിച്ചതായി വിവരം ലഭിച്ചത്.
കിടപ്പുമുറിയോടു ചേർന്നുള്ള മുറിയിൽ കട്ടിലിനടിയിലും മുകളിലുമായാണ് നൂറിലധികം കന്നാസുകളിലായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിലാണ് മണികണ്ഠൻ പിടിയിലായത്.
വെസ്റ്റ് എസ്.ഐ. സതീഷ്, സി.പി.ഒ.മാരായ ടോണി, മുകേഷ്, അനുഷ എന്നിവർ വ്യാജമദ്യം കണ്ടെടുത്ത സംഘത്തിലുണ്ടായിരുന്നു.