എടമുട്ടം : പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ 2024 വർഷത്തെ അശ്വതിവേല ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഉച്ചക്ക് 12.30 ന് പട്ടാമ്പി കളരിക്കൽ പണിക്കന്മാർ കുഞ്ഞമ്പലത്തിന് മുമ്പിലെ അരയാൽ ചുവട്ടിൽ എത്തി കൊട്ടി വിളംമ്പരം ചെയ്തു. അതിനുശേഷം ക്ഷേത്ര മൈതാനത്തെ ആൽമരങ്ങളിലെല്ലാം കൊടിക്കൂറകൾ നാട്ടുന്നതോടെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന അശ്വതി വേലയ്ക്ക് തുടക്കം കുറിക്കുന്നു
7-ാം തിയ്യതിമുതൽ 13-ാം തിയ്യതി അശ്വതി വേല വരെ രാത്രി പതിനൊന്നര മുതൽ പുലർച്ചെ അഞ്ചുമണി വരെ പട്ടാമ്പി കളരിക്കൽ പണിക്കമാരുടെ നേതൃത്വത്തിൽ കൂത്തുമാടത്തിൽ തോൽപ്പാവക്കൂത്ത് നടത്തുന്നത് പ്രധാന ആചാരങ്ങളിൽ ഒന്നാണ്. കൂടാതെ ആറു ദിവസങ്ങളിലായി വ്യത്യസ്തമായ സ്റ്റേജ് പരിപാടികളും രേവതി ദിവസമായ 12-ാംതിയ്യതി രാത്രി എട്ടുമണിക്ക് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചുകൊണ്ട് പ്രസിദ്ധമായ പറവഴിപാട് ആരംഭിക്കുന്നു..
13-ാം തിയ്യതി അശ്വതി വേല ദിവസതിൽ വൈകീട്ട്4 മണിക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഭഗവതിയുടെ തിടമ്പേറ്റി അഞ്ച് ഗജവീരന്മാരെ അണിനിരത്തി പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും മേളവും നടത്തുന്നു തുടർന്ന് ദീപാരാധനയ്ക്കുശേഷം വർണ്ണമഴ ഉണ്ടായിരിക്കും
14-ാം തിയ്യതി ഭരണിദിവസം പുലർച്ചെ മൂന്നുമണി മുതൽ ആറുമണിവരെ ധീവര സമുദായങ്ങളുടെ നേതൃത്വത്തിൽ താലം വരവും , തുടർന്ന് 9 മണി മുതൽ 11.30 വരെ ഏഴ് ദേശങ്ങളിൽ നിന്നായി ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ വെട്ടുവ സമുദായത്തിന്റെ താലങ്ങൾ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു തുടന്ന് പുലയ സമുദായത്തിന്റെ നേതൃത്വത്തിൽ കാളകളിയും , പറയ സമുദായത്തിന്റെ നേതൃത്വത്തിൽ ദാരികനും കാളി കളിയും ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന് തുടർന്ന് പട്ടാമ്പി കളരിക്കൽ പണിക്കർമാർ കൂത്തുമാടത്തിൽ നിന്ന് ക്ഷേത്രത്തിലെത്തി രാമശരം സമർപ്പിക്കുന്നതോടുകൂടി അശ്വതി വേല ആഘോഷങ്ങൾ സമാപിക്കുന്നു.
ആഘോഷ കമ്മിറ്റി പ്രസിഡണ്ട് രാകേഷ് യു.ആർ, സെക്രട്ടറി പ്രതീഷ് ശാർക്കര , ട്രഷറർ അനൂപ് തോട്ടാരത്ത്, ക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ സുമിത്രൻ തോട്ടാരത്ത് , ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ തുളസി കെ. സി , വൈസ് പ്രിസിഡന്റ് മിഥുൻ സി. എം, ജോയിൻസെക്രട്ടറി സുമേഷ് പാനാട്ടിൽ, എന്നിവർ അറിയിച്ചു.