ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 40 വർഷം തടവും 1,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് സി ആർ രവിചന്ദർ. 2010 മുതൽ 2016 ഏപ്രിൽ വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാർജ്ജ് ചെയ്‌ത കേസിൽ പ്രതിയായ കുറ്റിച്ചിറ സ്വദേശി അനിൽകുമാറിനെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 14 സാക്ഷികളേയും 19 രേഖകളും തെളിവുകളായി നൽകിയിരുന്നു. വെള്ളിക്കുളങ്ങര പോലീസ് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന എ ബി സിബിൻ രജിസ്റ്റർ ചെയ്‌ത കേസിൽ കൊടകര സർക്കിൾ ഇൻസ്പെക്‌ടർ ആയിരുന്ന കെ സുമേഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി ആർ രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമത്തിൻ്റെ 6-ാം വകുപ്പ് പ്രകാരം 30 വർഷം കഠിനതടവും 1,50,000/ രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാൽ 9 മാസം വെറും തടവും, പോക്സോ നിയമത്തിൻ്റെ 4-ാം വകുപ്പ് പ്രകാരം 7 വർഷം കഠിനതടവും 25,000രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാൽ 3 മാസം വെറും തടവും, 8-ാം വകുപ്പ് പ്രകാരം 3 വർഷം വെറും തടവും 10,000 രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാൽ 2 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു. സംഖ്യ ഈടാക്കിയാൽ തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.