വാടാനപ്പള്ളി : വാഹന പരിശോധനക്കിടെ 20 കിലോ കഞ്ചാവ് പിടികൂടി. ദേശിയ പാത 66 ൽ ഗണേശമഗലത്ത് ഇന്ന് രാവിലെ വാടാനപ്പള്ളി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവ്നീത് ശർമ്മ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം തീരദേശ ഹൈവേയിൽ ഗണേശമംഗലത്ത് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവും വാഹനവും സഹിതം രണ്ടു പേരെ പിടികൂടിയത്.
തൃശൂർ അരനാട്ടുകര ലാലൂർ സ്വദേശികളായ ആലപ്പാട്ട് പൊന്തോക്കൻ ജോസ് (43), കാങ്കളത്ത് സുധീഷ് (33) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും വാടാനപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. കാറിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്, തീരദേശമേഖലിയിൽ വിതരണം ചെയ്യാനാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ ഒന്നാം പ്രതി ജോസ് മുൻപ് തൃശ്ശൂർ റൂറൽ ജില്ലയിലെ കൊരട്ടി പോലീസ് സ്റ്റേഷനിൽ 210 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് പിടിയിലായ ആളാണ്. രണ്ട് വർഷത്തെ റിമാൻഡ് കാലാവധി കഴിഞ്ഞ് 4 മാസം മുൻപാണ് പ്രതി ജയിലിൽ നിന്നും ഇറങ്ങിയത്.
അന്വേഷണത്തിൽ പ്രതി, ആന്ധ്രാ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഉള്ള സുഹൃത്തുക്കൾ വഴി, കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നത് എന്ന് അറിവായിട്ടുണ്ട്. പ്രതി കഞ്ചാവ് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.