കൈപ്പമംഗലം : നിർമാണം നടക്കുന്ന മൂന്നുപീടിക അടിപ്പാതയിൽ സുരക്ഷിത യാത്രയുടെ കാര്യത്തിൽ നാട്ടുകാർക്ക് ആശങ്ക. പുതിയ ആറുവരി ദേശീയപാത കടന്നുപോകുന്ന മൂന്നുപീടിക ബൈപാസിൽ മൂന്നുപീടിക ബീച്ച് റോഡിലാണ് അടിപ്പാത പണിയുന്നത്.
അടിപ്പാതയുടെ നിർമാണം അശാസ്ത്രീയമാണെന്നും പാത തുറന്നാൽ അപകടം ഉറപ്പാണെന്നും തീരദേശ വികസന സമിതി പറയുന്നു. നിലവിലുള്ള ബീച്ച് റോഡിൽനിന്ന് അല്പം തെക്കോട്ട് മാറി, പെട്ടി ആകൃതിയിലുള്ള ചെറിയ അടിപ്പാതയാണ് ഇവിടെ നിർമിക്കുന്നത്.
ഏഴ് മീറ്റർ വീതിയും നാല് മീറ്റർ ഉയരവുമാണ് അടിപ്പാതക്ക് കണക്കാക്കിയിട്ടുള്ളത്. ദേശീയ പാതയുടെ ആദ്യ പ്ലാനിൽ ഇവിടെ അടിപ്പാത ഉണ്ടായിരുന്നില്ല, നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് അടിപ്പാത അനുവദിച്ചത്.
കഴിഞ്ഞ ദിവസം നിർമാണമാരംഭിച്ചതോടെയാണ് അടിപ്പാതയുടെ മോഡലും അളവും അപകടക്കെണിയാകുമെന്ന ആശങ്ക ജനങ്ങൾക്കുണ്ടായത്. സർവീസ് റോഡിലേക്ക് കടക്കുന്ന ഭാഗത്ത് കൊടുംവളവുകൾ രൂപപ്പെടുമെന്നതിലും അടിപ്പാതയുടെ ആകൃതിയിലുമാണ് നാട്ടുകാർക്ക് ആശങ്ക. ഇതിലൂടെ ഒരു കാർ പോലും വളച്ചെടുക്കുക പ്രയാസമാണെന്നും ഇവർ പറയുന്നു.