ഗുരുവായൂർ ദേവസ്വത്തിൻ്റെ 450 കോടിയുടെ ബാങ്ക് നിക്ഷേപം കാണുന്നില്ലെന്ന തരത്തിൽ പ്രചാരണം സത്യവിരുദ്ധമാണെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ. ദേവസ്വത്തിന്റെ ഒരു പൈസയുടെ ബാങ്ക് നിക്ഷേപം പോലും നഷ്ടപ്പെട്ടിട്ടില്ല. ദേവസ്വം ആക്ട് പ്രകാരം നിയമാനുസൃതമായ ബാങ്കുകളിൽ മാത്രമാണ് ദേവസ്വം സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളത്. നുണകൾ പറഞ്ഞ് ഭക്തരിൽ വിദ്വേഷം പരത്താനുള്ള ശ്രമം അത്യന്തം നീചവും അപലപനീയവുമാണെന്നും ദേവസ്വം ചെയർമാൻ.
ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട മറ്റു ക്ഷേത്രങ്ങളിലെ ദൈനംദിന വരവുപോലും സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നില്ല. കുറച്ചുനാളുകളായി ഗുരുവായൂർ ദേവസ്വത്തെ തരംതാഴ്ത്തി കാണിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രചരണങ്ങൾ എന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ദേവസ്വം ഭരണസമിതി.