തൃശ്ശൂർ : മോഹനിയാട്ട പഠനത്തില്‍ സമൂലമാറ്റത്തിനൊരുങ്ങി കേരള കലാമണ്ഡലം. മോഹിനിയാട്ട പഠനത്തിനായി ആണ്‍കുട്ടികള്‍ക്കും അവസരമൊരുക്കാനാണ് ആലോചന. കലാമണ്ഡലം ഭരണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും വിവിധ മേഖലകളില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന്റെയും പശ്ചാത്തലത്തിലാണ് മോഹിനിയാട്ടത്തിന് ആണ്‍കുട്ടികളുടെ പ്രവേശനം എന്ന തീരുമാനത്തിലേക്ക് ഭരണ സമിതി എത്തുന്നത്.
അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയില്‍ വെക്കുമെന്നും കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി അനന്തകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുൻ ഭരണസമിതി അംഗവും രജിസ്ട്രാറുമായിരുന്ന ഡോ.എൻ.ആർ ഗ്രാമപ്രകാശ് ഇത് സംബന്ധിച്ച് വിശദമായ കുറിപ്പ് പങ്കു വെച്ചത് വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു.
അടുത്ത വർഷം മുതൽ കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം നൽകണമെന്ന് കലാമണ്ഡലം മുൻ സെക്രട്ടറിയും രജിസ്ട്രാറും ഭരണസമിതിയംഗവുമായിരുന്ന ഡോ.എൻ.ആർ ഗ്രാമപ്രകാശിന്റെ കുറിപ്പ്.
പ്രഗത്ഭ മോഹിനിയാട്ടം നർത്തകികളായ കലാമണ്ഡലം ക്ഷേമാവതി, ഡോ.നീന പ്രസാദ് എന്നിവരടങ്ങിയ കലാമണ്ഡലം ഭരണസമിതി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗ്രാമപ്രകാശ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.