തൃശൂര്‍ : ആക്രി നൽകാമെന്നു വിശ്വസിപ്പിച്ച് മിണാലൂർ സ്വദേശിയായ യുവാവിൽനിന്ന് 1.25 കോടി രൂപയുടെ തട്ടിപ്പുനടത്തിയ മഹാരാഷ്ട്ര നാഗ്പുർ സ്വദേശി പിടിയിൽ. ഈസ്റ്റ് ഹുഡ്ഗേശ്വർ രുക്‌മിണി മാതാ നഗറിലെ നീൽകമൽ ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന സുഭാഷ് ദയാറാം ലംബട്ട് (61) ആണ് പിടിയിലായത്.
2022 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാഗ് സെയില്‍സ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഒരു കോടി രൂപ, തൃശൂര്‍ മിണാലൂര്‍ സ്വദേശിയുടെ കൈയില്‍ നിന്ന് പ്രതി തട്ടിയെടുത്തത്. ഗോവയിലെ ന്യൂ സുവാരി ബ്രിഡ്ജിന്റെ വര്‍ക്ക് സൈറ്റ് കാണിച്ച് കൊടുത്ത് സ്‌ക്രാപ്പുകള്‍ തന്റെ ഉടമസ്ഥതയിലുള്ള പരാഗ് സെയില്‍സ് കോര്‍പ്പറേഷന്റെതാണെന്ന് പ്രതി മിണാലൂര്‍ സ്വദേശിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
പണം നല്‍കിയതിനു ശേഷം സ്‌ക്രാപ്പ് ലഭിക്കാതെ വരികയും തുക തിരികെ ലഭിക്കാതിരിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് പരാതിക്കാരന് മനസിലായത്. ഇതേത്തുടർന്ന് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സിറ്റി ക്രൈം ബ്രാഞ്ചിലെ അന്വേഷണസംഘമാണ് പ്രതിയെ മഹാരാഷ്ട്രയിൽനിന്ന് പിടികൂടിയത്.