പുന്നയൂർക്കുളം : വന്നേരി കാട്ടുമാടം മനയിൽനിന്ന് വിഗ്രഹം മോഷണം പോയി. വിഗ്രഹത്തിൽ ചാർത്തിയ 10 പവൻ സ്വർണമാലയും, ഭണ്ഡാരവും സമീപത്തെ വീട്ടിൽനിന്ന് സ്കൂട്ടറും കവർന്നു. മനയുടെ പിറകുവശത്തെ ജനലിന്റെ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം.
താന്ത്രികൻ പരേതനായ കാട്ടുമാടം അനിൽ നമ്പൂതിരിയുടെ കുടുംബമാണ് മനയിൽ താമസിക്കുന്നത്. അനിൽ നമ്പൂതിരിയുടെ ഭാര്യ സോയയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാസ്‌ക് ധരിച്ചിട്ടുള്ളതിനാൽ സി.സി.ടി.വി. ക്യാമറയിൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.
കവർച്ച നടത്തിയശേഷം ഉമ്മറത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്തിറങ്ങിയത്. പൂമുഖത്തെ ഭഗവതിയുടെ നടയിലെ സ്റ്റീൽഭണ്ഡാരവും എടുത്തു. ഇതിന്റെ പൂട്ടുപൊളിച്ച് പണം എടുത്തശേഷം ഭണ്ഡാരം മനയുടെ വളപ്പിൽ ഉപേക്ഷിച്ച നിലയിലാണ്.