തൃശൂർ പൂരത്തിനു കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ രാവിലെ കൊടിയേറ്റു നടന്നു. 19 നാണു പൂരം. 17ന് രാത്രി 7ന് സാംപിൾ വെടിക്കെട്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ പൂജിച്ച കൊടിക്കൂറ ദേശക്കാർ ചേർന്ന് ഉയർത്തി. വൈകിട്ടു 3നു ക്ഷേത്രത്തിൽനിന്നു പൂരം പുറപ്പാടു നടക്കും.
തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 3.30ന് ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും ആലിനു മുകളിൽ പൂരപ്പതാകകൾ ഉയർത്തും. പാറമേക്കാവ് ക്ഷേത്രത്തിൽ പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ സാക്ഷി നിർത്തി ദേശക്കാർ കൊടി ഉയർത്തി. ക്ഷേത്രത്തിൽനിന്നു നൽകുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണു കൊടി ഉയർത്തിയത്. ഇതിനു ശേഷം ക്ഷേത്രത്തിലെ പാല മരത്തിലും മണികണ്ഠനാലിലും കൊടിയുയർത്തി.