തൃശൂർ പൂരം ഒരുക്കങ്ങൾ അന്വേഷിച്ചും വിലയിരുത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി. രാമനിലയത്തിൽ മുഖ്യമന്ത്രിയെ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ കണ്ടു.
വനംവകുപ്പ് പുറപ്പെടുവിച്ച സർക്കുലറും ഹൈക്കോടതി ഇടപെടൽ അടക്കമുള്ള വിഷയങ്ങളിലെ പ്രതിസന്ധികളും ഭാരവാഹികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പൂരം ബ്രോഷർ കൈമാറുകയും മുഖ്യമന്ത്രിയെ പൂരത്തിന് ക്ഷണിക്കുകയും ചെയ്തു.
അമിതവും അനാവശ്യവുമായ നിയന്ത്രണങ്ങൾ തൃശൂർ പൂരത്തിന്റെ നിറം കെടുത്തുമെന്നും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടൊപ്പം പൂരത്തിന്റെ ചാരുത നഷ്ടപ്പെടാതെ നോക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും എല്ലാ വർഷവും തൃശൂർ പൂരമടുത്താലുണ്ടാവുന്ന പ്രശ്നങ്ങൾക്ക് ശ്വാശതമായ പരിഹാരത്തിന് സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.