ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു. കൃത്യം 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകീട്ട് ആറുവരെയാണ് പോളിംഗ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2,77, 49,159 വോട്ടർമാരാണ് ആകെയുള്ളത്.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്യാൻ ആദ്യമെത്തിയത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാണ്. രാവിലെ 6.30ഓടെയാണ് സുരേഷ് ഗോപി കുടുംബസമേതം പോളിങ് ബൂത്തിലെത്തിയത്. മുക്കാട്ടുകര സെന്‍റ് ജോര്‍ജ് സിഎല്‍പി സ്കൂളിലെ ബൂത്ത് നമ്പര്‍ 115ൽ ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരും വോട്ട് രേഖപ്പെടുത്താൻ ഒപ്പമുണ്ട്.
കേരളത്തിന്റെ ഹൃദയവികാരം മാനിച്ച്, തൃശൂരിലെ സമ്മതിദായകർ അവരുടെ വിരൽത്തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശൂരിനെയും അതുവഴി കേരളത്തെയും വിരിയിക്കും എന്ന ആത്മവിശ്വാസമുണ്ട്. എനിക്ക് വേണ്ടി എനിക്ക് ആദ്യമായാണ് വോട്ട് ചെയ്യാൻ സാധിച്ചത്. അതാണ് ഏറ്റവും മഹത്തായ കാര്യം. ഒന്നാമത്തെ വോട്ട് തന്നെ എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരു മുതിർന്ന പൗരനെത്തി. പിന്നെ പത്താമത് വോട്ട് ചെയ്യാവുന്ന സ്ഥിതിയിലെത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ ലോകസഭാ മണ്ഡലത്തിൽ പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറിൽ 5.51 പോളിംഗ് രേഖപ്പെടുത്തി. (രാവിലെ 8 മണി)