ഇരിങ്ങാലക്കുട : 11 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 66 വർഷം തടവും 3,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു കൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ രവിചന്ദർ വിധി പ്രസ്താവിച്ചു.
2018 കാലയളവിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ മധുരപലഹാരങ്ങൾ നൽകി പ്രലോഭിപ്പിച്ച് പല തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയയാക്കി എന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാർജ്ജ് ചെയ്‌ത കേസിൽ പ്രതിയായ വെള്ളിക്കുളങ്ങര സ്വദേശി ഒലവക്കോടൻ സുലൈമാൻ (63) എന്ന ആൾക്കെതിരെയാണ് കോടതി ശിക്ഷാ വിധി പ്രഖ്യാപിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും തെളിവുകളായി നൽകുകയും ചെയ്തിരുന്നു. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ഷിജുവാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി ആർ രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിൻ്റെ വിവിധ വകുപ്പുകൾ പ്രകാരം 50 വർഷം കഠിനതടവും, കൂടാതെ 16 വർഷം തടവും 3,20,000 രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാൽ 20 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്.
പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും പ്രതി റിമാൻ്റ് കാലയളവിൽ ജയിലിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവ് നൽകുവാനും വിധിയിൽ നിർദ്ദേശമുണ്ട്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു.