തൃശ്ശൂർ : ഗുണ്ടാ നേതാവും ഇരട്ടകൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കുറ്റൂർ അനൂപ് ജയിൽ മോചിതനായതിന് കുറ്റൂരിലെ പാടത്ത് സംഘടിപ്പിച്ച ഗുണ്ടകളുടെ ഒത്തു ചേരൽ ‘ആവേശം പാർട്ടി’ യിൽ കാപ്പ പ്രതികളും ഉണ്ടായിരുന്നുവെന്ന് സൂചന.
കാപ്പ ചുമത്തി ജില്ലയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ചെന്ത്രാപ്പിന്നി സ്വദേശിയെ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും പിടികൂടിയതോടെയാണ് സംശയം ബലപ്പെട്ടത്. ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ സൂരജ് (അനു) വിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
പതിനെട്ടോളം കേസുകളിൽ പ്രതിയായ ഇയാളെ ഏപ്രിലിൽ ആണ് തൃശൂർ റേഞ്ച് ഡിഐജി, ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം നിയമം ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചുവെന്ന വിവരം ലഭിച്ചതിനെതുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ തൃശൂർ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.
കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തെ പുറത്ത് വന്ന ദൃശ്യങ്ങൾ പരിശോധിച്ചതിൽ കഞ്ചാവ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. കാപ്പ പ്രതികൾ ഉണ്ടോയെന്ന് പരിശോധിക്കുകയാണ്.
അതേ സമയം ഇന്നലെ എല്ലാ പോലീസ് സ്റ്റേഷനികളിലും പ്രദേശത്തെ ഗുണ്ടകളെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും സ്റ്റേഷനിൽ എത്തിച്ച് താക്കീത് നൽകി വിട്ടയച്ചിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കാനിരിക്കെ മുൻകരുതലായിട്ടായിരുന്നു നടപടി.