തൃപ്രയാർ : നാട്ടിക പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി മൂടിപ്പോയ കാനകളും തോടുകളും മണ്ണുമാന്തി ഉപയോഗിച്ച് തുറന്നപ്പോൾ ഒഴുകിവന്നത് ശൗചാലയ മാലിന്യം ഉൾപ്പെടെയുള്ളവ. മലിനജലം വീടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകിവരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ഒട്ടേറെ തൊഴിലാളികളാണ് ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ജോലി ചെയ്യുന്നത്.
ഇവരുടെ താമസസ്ഥലത്തുനിന്നുള്ള ശൗചാലയമാലിന്യങ്ങൾ ഈ കാനകളിലേക്കാണ് ഒഴുക്കിവിടുന്നത്. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നടക്കുന്ന അശാസ്ത്രീയ കാന നിർമാണത്തിന്റെ ഫലമായി മലിനജലം ഒഴുകിപ്പോകാതെ വിവിധ സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്.
പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലാ കളക്ടറും ഡി.എം.ഒ.യും സ്ഥലം സന്ദർശിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടിക പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ആവശ്യപ്പെട്ടു.