തൃശ്ശൂര്‍ : മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. ഇന്ന് രാവിലെ 7 45ഓടെ കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഫുട്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്.
പട്ടാള ടീമായ ഇ.എം.ഇ. സെക്കന്ദരാബാദ്, വാസ്‌കോ ഗോവ, ഓര്‍ക്കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുന്‍നിരപ്പടയാളികളായി മാറിയ ഐ.എം. വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെ ചാത്തുണ്ണിയുടെ പരിശീലന അക്കൂട്ടത്തിൽ ഉണ്ട്. 1979ലാണ് ടി കെ ചാത്തുണ്ണി കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായത്. കേരള പൊലീസ് ആദ്യമായി ഫെഡറേഷന്‍ കപ്പ് നേടിയതും ടി കെ ചാത്തുണ്ണിയുടെ പരിശീലനത്തിന് കീഴിലായിരുന്നു.