ഇരിങ്ങാലക്കുട : ചേർപ്പിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കർണ്ണാടക ബിജാപൂർ സ്വദേശി അരവിന്ദ് രത്തോഡിനെ (23) തൃശൂർ റൂറൽ എസ് പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിൽ എസ് ഐ ടി എ റാഫേൽ, സീനിയർ സി പി ഒ ഇ എസ് ജീവൻ, സി പി ഒ വി എം മഹേഷ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തു.
മഹാരാഷ്ട്ര – കർണ്ണാടക അതിർത്തി ജില്ലയായ വിജയപുരയിലെ ഉൾഗ്രാമമായ ഇത്തങ്കിഹാളിലാണ് പ്രതിയുടെ വീട്. നാലു വർഷം മുൻപ് ചേർപ്പിൽ ബന്ധുക്കളുടെ അടുത്ത് സ്വർണ്ണപ്പണിക്കെത്തിയ ഇയാൾ പരാതിക്കാരിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായി. ഇതിനിടെ പല തവണ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി.
പിന്നീട് സ്വദേശത്തേക്ക് തിരിച്ചു പോയശേഷം ഫോണിലൂടെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച റൂറൽ പോലീസ് രഹസ്യമായി കർണ്ണാടകയിലെത്തി വിജയപുര എ പി എം സി പോലീസിൻ്റെ കൂടി സഹായത്തോടെ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് റൂറൽ എസ് പിയുടെ നിർദ്ദേശ പ്രകാരം മൂന്നംഗ പോലീസ് സംഘം കർണ്ണാടകയിലേക്ക് പുറപ്പെട്ടത്.
കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ പ്രതിരോധിച്ച ഇയാളെ ശ്രമകരമായി പിടി കൂടുകയായിരുന്നു. പിന്നീട് വിജയപുര കോടതിയിൽ ഹാജരാക്കിയാണ് കേരളത്തിലേക്ക് കൊണ്ടു വന്നത്. ചേർപ്പ് സ്റ്റേഷനിലെത്തിച്ച് വൈദ്യ പരിശോധനകൾ അടക്കമുള്ള നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻ്റ് ചെയ്തു.
ബാംഗ്ലൂരിൽ നിന്ന് അഞ്ഞൂറ്റി അമ്പതോളം കിലോമീറ്റർ ദൂരെയുള്ള ഇത്തങ്കിഹാൾ ഗ്രാമവാസിയായ അരവിന്ദ് പാരാമെഡിക്കൽ വിദ്യാർത്ഥിയാണ്. മൂന്നു ദിവസം അവിടെ തങ്ങിയ പോലീസ് സംഘം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് മഫ്തിയിൽ ഓട്ടോറിക്ഷയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ഇരിങ്ങാലക്കുട ഡിവൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിൽ ചേർപ്പ് സർക്കിൾ ഇൻസ്പെക്ടർ സി വി ലൈജുമോൻ, എസ് ഐ മാരായ ടി എ റാഫേൽ, വസന്ത്കുമാർ, സീനിയർ സി പി ഒ പി എ സരസപ്പൻ, ഇ എസ് ജീവൻ, സി പി ഒ വി എം മഹേഷ്, സൈബർ വിദഗ്ദൻ സി ആർ സനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.