വാടാനപ്പള്ളി ബീച്ച് ഫസൽ നഗർ മേഖലയിൽ വർഷങ്ങളായി കടൽക്ഷോഭം അതി രൂക്ഷമാണ്. മീറ്ററുകളോളം ദൂരത്തിൽ നിരവധി തവണ റോഡുകൾ പൂർണമായി ഇല്ലാതെയായി. കടൽക്ഷോഭത്തിൽ നിരവധി വീടുകൾ തകർന്നു. മീറ്ററുകളോളം ദൂരം കര ഭൂമി കടലെടുത്തു.
വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പഞ്ചായത്ത്, വില്ലേജ്, മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, തഹസീൽദാർ, MLA, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മുഖ്യമന്ത്രിയുടെ നവ കേരള സദസ്സ് എന്നിവയിൽ അപേക്ഷകളും നിവേദനങ്ങളും നൽകിയിരുന്നു. നിരന്തര ഇടപെടലിന്റെ ഭാഗമായി ഇറിഗേഷൻ വകുപ്പ് മേഖലയിലെ 450 മീറ്റർ ദൂരം കടൽ ഭിത്തി നിർമിക്കാൻ എസ്റ്റിമേറ്റ് നൽകിയ 6.5 കോടി രൂപയുടെ പദ്ധതി ഇപ്പോഴും ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുകയാണ്.
ബന്ധപ്പെട്ടവർ ഇനിയും കണ്ടില്ലെന്ന് നടിക്കരുത് ബീച്ച് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ളത്തിനും സംരക്ഷണത്തിനായി കടൽ ഭിത്തി അടിയന്തിരമായി നിർമ്മിക്കണമെന്നും വാർഡ് മെമ്പർ നൗഫൽ വലിയകത്ത് ആവശ്യപ്പെട്ടു. ഇനിയും മൗനം തുടരുന്ന പക്ഷം പൊതുജനങ്ങളെ സഹകരണത്തോടെ ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകും എന്ന് അദ്ദേഹം പറഞ്ഞു