ചെന്ത്രാപ്പിന്നി : ടാറിടൽ പൂർത്തിയാക്കിയ റോഡ് കലുങ്കു നിർമാണത്തിനായി വീണ്ടും പൊളിച്ചു. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ശ്രീമുരുക-എടത്തിരുത്തി റോഡാണ് പൊളിച്ചത്. പ്രധാൻമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിപ്രകാരം രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് കലുങ്കുകളുൾപ്പെടെ റോഡ് പുനരുദ്ധരിച്ചത്.
മൂന്നുമാസംമുൻപ് ടാറിടൽ പൂർത്തിയാക്കിയ റോഡിന്റെ ശ്രീമുരുക തിയേറ്റർ ഭാഗത്താണ് ഇപ്പോൾ കലുങ്കു നിർമാണത്തിനായി റോഡ് പൊളിച്ചത്. നേരത്തെ കലുങ്ക് നിർമിക്കാതെയാണ് ഈ ഭാഗത്ത് ടാറിടൽ നടത്തിയത്. മഴക്കാലം തുടങ്ങിയതോടെ വെള്ളമൊഴുകിപ്പോകാൻ നിലവിലുണ്ടായിരുന്ന സംവിധാനം പരാജയപ്പെട്ടതോടെയാണ് ഇതേ പദ്ധതിയുടെ ഭാഗമായിത്തന്നെ കലുങ്ക് നിർമിക്കുന്നത്.
വീണ്ടും റോഡ് പൊളിച്ചതിൽ ആക്ഷേപമുയർന്നിട്ടുണ്ട്. കലുങ്കു നിർമാണം തുടങ്ങിയതോടെ റോഡ് താത്കാലികമായി അടച്ചിരിക്കുകയാണ്. അതേസമയം റോഡ് നിർമാണസമയത്ത് സ്ഥലം വിട്ടുനൽകാൻ ചിലർ വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണമെന്നും നിലവിലുള്ള വീതിയിൽ റോഡ് പുനർനിർമിച്ചപ്പോൾ കലുങ്കു നിർമാണം നടത്താൻ കഴിയാതെ പോവുകയായിരുന്നുവെന്നുമാണ് പഞ്ചായത്തിന്റ വിശദീകരണം.