ഇരിട്ടി : പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥിനികളുടെയും മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് പഴശ്ശി ജലസംഭരണിയുടെ പടിയൂർ പൂവം കടവിലാണ് അപകടം നടന്നത്.
ഇരിക്കൂറിലെ സ്വകാര്യ കോളേജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാന (28), അഞ്ചരക്കണ്ടി സ്വദേശിനി സൂര്യ (21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഷഹർബാനയുടെ മൃതദേഹം രാവിലെയും സൂര്യയുടേത് ഉച്ചയോടെയും കണ്ടെത്തി.
സഹപാഠിയുടെ പടിയൂർ പൂവത്തെ വീട്ടിൽ എത്തിയ രണ്ടുപേരും പുഴക്കരയിൽനിന്നു മൊബൈലിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന് സമീപം പുഴയിൽ ഇറങ്ങുകയായിരുന്നു. സമീപത്തു മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന വാട്ടർഅതോറിറ്റി ജീവനക്കാരനും വിലക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു.
സ്കൂബാ സംഘത്തിന്റെയും മേഖലയിൽനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.