ഇരിങ്ങാലക്കുട : വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻതോതിൽ പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് തൃശ്ശൂർ സ്വദേശിയുടേയും, ഭാര്യയുടേയും പക്കൽ നിന്ന് വിവിധ കാലയളവിലായി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ്സിൽ മലപ്പുറം സ്വദേശി തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസിന്റെ പിടിയിലായി. മലപ്പുറം കടപ്പാടി സ്വദേശി പൂതംകുറ്റി വീട്ടിൽ ഷാജഹാൻ എന്നയാളാണ് സൈബർ പോലീസിന്റെ പിടിയിലായത്.
ഷെയർ കൺസൾട്ടൻ്റാണെന്നും ഓൺലൈൻ ട്രേഡിംഗിലൂടെ പണം സമ്പാദിക്കുന്നതിന് ട്രെയിനിംഗ് നൽകാമെന്നും മറ്റുമുള്ള വിശ്വാസയോഗ്യമായ വീഡിയോകൾ ഫേസ്ബുക്കിലൂടെ കണ്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി തൃശൂർ സ്വദേശി പരസ്യത്തിൽ കാണിച്ചിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് തട്ടിപ്പിന്റെ തുടക്കം.
ലിങ്കിൽ ക്ലിക്ക് ചെയ്തയുടൻ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയും തുടർന്ന് ട്രേഡിംഗിനെ പറ്റിയുള്ള വീഡിയോകൾ അയച്ച് കൊടുത്ത് വിശ്വസിപ്പിക്കുകയും ട്രേഡിംഗിനാണെന്ന വ്യാജേന മൊബൈലിൽ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ചെയ്തു.
തുടർന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ട പ്രകാരം ട്രേഡിംഗ് ചെയ്യുന്നതിനായി പ്രതികൾ അയച്ച് കൊടുത്ത അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ലാഭമെന്നോണം നേരത്തേ ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനിൽ പണം വന്നതായി ഡിസ്പ്ലേ ചെയ്ത് കാണിച്ച് വിശ്വസിപ്പിക്കുകയും ചെയ്തു.
ഇത്തരത്തിൽ ആദ്യം കാണിച്ച തുകകൾ തൃശൂർ സ്വദേശി പിൻവലിച്ചിരുന്നു.
വിശ്വാസം നേടിയെടുത്ത ശേഷം പല കാലയളവിലായി ട്രേഡിംഗിനാണെന്ന വ്യാജേനെ 43 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ ആവലാതിക്കാരെ കൊണ്ട് നിക്ഷേപിക്കുകയായിരുന്നു.
നിക്ഷേപിച്ച പണം കൊണ്ട് ട്രേഡിംഗ് നടത്തി ലഭിച്ച തുകയാണെന്ന വ്യാജേന ട്രേഡിംഗ് വാലറ്റിൽ വൻതുകകൾ കാണിച്ചിരുന്നവെങ്കിലും പിൻവലിക്കാൻ സാധിക്കാതെയായപ്പോൾ പണം പിൻവലിക്കുന്നതിന് ടാക്സ് ഇനത്തിൽ കൂടുതൽ പണം നിക്ഷേപിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു.
തുടർന്ന് ഇയാൾ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇത്തരത്തിൽ പണം തട്ടിയെടുക്കുന്നതിന് മലപ്പുറം സ്വദേശികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ തരപ്പെടുത്തി കൊടുക്കുകയും അക്കൗണ്ടുകളിൽ വന്ന പണം പിൻവലിച്ച് കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പുകാർക്ക് കൈമാറിയതിനുമാണ് ഷാജഹാൻ അറസ്റ്റിലായത്. ഇയാൾ ഉൾപ്പെടെ കൂടുതൽ പേർ ഇപ്രകാരം തട്ടിപ്പുകാർക്ക് സഹായം ചെയ്തു കൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐ പി എസിൻ്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വർഗ്ഗീസ് അലക്സാണ്ടർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. അന്വേഷണ സംഘത്തിൽ സൈബർക്രൈം പോലീസ് സ്റ്റേഷൻ എസ് ഐമാരായ ബെന്നി ജോസഫ്, സി എം തോമസ്, സീനിയർ സി പി ഒ മാരായ വി ജി അനൂപ് കുമാർ, എ കെ മനോജ്, കെ ടി ബിജു, വനിതാ പോലീസ് സ്റ്റേഷൻ സീനിയർ സി പി ഒ സിന്ധു എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.