ഇരിങ്ങാലക്കുട : മാള ആളൂർ മേഖലയിൽ ബൈക്കിൽ കറങ്ങി മദ്യ വില്പന നടത്തിയിരുന്ന ആളെ പോലീസ് പിടി കൂടി. അമ്പഴക്കാട് സ്വദേശി പുതുശ്ശേരി വീട്ടിൽ ഷാജിയെ (41) ആണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ എം ബിനീഷ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി കൊമ്പടിഞ്ഞാമാക്കൽ വെച്ച് ആവശ്യക്കാരെന്ന വ്യാജേന എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. ആഡംബര ബൈക്കിലാണ് ഷാജിയുടെ യാത്ര. രണ്ടു പഞ്ചായത്തിലായി മദ്യവില്പനയാണ് തൊഴിൽ. ഓവർ കോട്ടും, ബാഗും ഹെൽമറ്റും ധരിച്ചുള്ള യാത്ര കണ്ടാൽ ബൈക്കിൽ ടൂർ പോകുന്ന പ്രതീതിയിലായിരുന്നു പ്രതി മദ്യക്കച്ചവടത്തിന് എത്തിയിരുന്നത്. ഫോണിൽ ഒരു കോൾ വിളിച്ചാൽ ഏതു സമയത്തും പറയുന്നിടത്ത് സാധനം എത്തും.
ഇങ്ങനെ കഴിഞ്ഞ ദിവസം രാത്രി ഒരു കോൾ വന്നിടത്തേക്ക് സാധനവുമായി എത്തിയപ്പോൾ വാങ്ങാനെത്തിയത് മഫ്തിയിലുള്ള പോലീസുകാരായിരുന്നു. അവർ കയ്യോടെ പിടി കൂടി ബാഗ് പരിശോധിച്ചപ്പോൾ നിറയെ മദ്യക്കുപ്പികൾ. അന്നത്തെ പകൽ കച്ചവടം കഴിഞ്ഞു രാത്രിയിലെ കച്ചവടത്തിനിടെയാണ് ഷാജി പിടിയിലായത്. പകുതി കച്ചവടം കഴിഞ്ഞ് ബാക്കിയുള്ള കുപ്പികളാണ് ബാഗിലുണ്ടായിരുന്നത്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ നിരോധിത പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിയിരുന്നതായാണ് വിവരം. എസ് ഐ കെ എസ് സുബിന്ത്, സീനിയർ സി പി ഓമാരായ ഇ എസ് ജീവൻ, പി എ ഡാനി, എ വി മുരുകദാസ്, സി പി ഒ കെ എസ് ഉമേഷ്, എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.