തൃശ്ശൂരിൽ പനം കൽക്കണ്ടമിട്ടു വാറ്റിയ സിൽവർ ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കല്ലൂർ സ്വദേശി ഷിജോൺ ആണ് പാടൂക്കാട് നിന്നും പിടിയിലായത്. ഇയാളിൽ നിന്നും 3.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
പാടൂക്കാട് തുരുത്ത് ഭാഗത്തെ വാടകവീട്ടിലാണ് വാറ്റ് നടത്തിയിരുന്നത്.ഓണവിപണി ലക്ഷ്യമിട്ട് വൻ തോതിൽ ചാരായം വാറ്റാൻ പ്രതി ലക്ഷ്യമിട്ടിരുന്നതായി എക്സൈസ് അറിയിച്ചു. പ്രതി വാറ്റുന്ന ചാരായത്തിന് മാർക്കറ്റിൽ വൻ ഡിമാൻ്റായിരുന്നു ശർക്കരക്ക് പകരം പനംകൽക്കണ്ടമാണ് പ്രതി വാറ്റാനായി ഉപയോഗിച്ചിരുന്നത്.
കൽക്കണ്ടം ഉപയോഗിച്ച് വാറ്റുന്ന ചാരായത്തിന് വീര്യം കുടുമെന്നും, ഈ ചാരായത്തിന് മാർക്കറ്റിൽ ഇരട്ടി വിലയാണെന്നും, സിൽവർ ചാരായമെന്നാണ് മാർക്കറ്റിൽ അറിയപ്പെടുന്നതെന്നും എക്സൈസ് പറഞ്ഞു. വലിയ വാറ്റ്സെറ്റും ഇരുമ്പിൻ്റെ ഗ്യാസ് സ്റ്റൗ ഉം പിടിച്ചെടുത്തവയിൽ പെടും. ഓണക്കാലത്ത് വലിയ ഓർഡറുകൾ ഉണ്ടായിരുന്നെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചു.
കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിതിൻ കെ വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം. സജീവ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. അറസ്റ്റിലായ സിജോണിന് വിയൂർ പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ ഉള്ളതായും എക്സൈസ് അറിയിച്ചു.