എറവ് പോസ്റ്റ് ഓഫീസ് നാഥനില്ലാക്കളരിയായി. എഴുത്തുകൾ, വോട്ടർ ഐഡി കാർഡുകൾ മുതലായവ ഇവിടെ മേൽവിലാസക്കാരന് എത്തിച്ചു നൽകാതെ ഒരു മാസക്കാലമായി കൂട്ടിയിട്ടിരിക്കുകയാണ്. 300 ലധികം കത്തുകളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. ഇതിനിടെ 80 വോട്ടർ ഐഡി കാർഡുകൾ കോൺഗ്രസ്സ് വാർഡ് മെമ്പറുടെ കൈവശം വീടുകളിലേക്ക് പോസ്റ്റ് ഓഫീസ് ജീവനക്കാർ കൊടുത്തയച്ചതും വിവാദമായി.
നിലവിൽ ഉണ്ടായിരുന്ന പോസ്റ്റ് മാൻ ജോലി നിർത്തി പോയതോടെ എത്തിയ താൽക്കാലിക ജീവനക്കാർ രണ്ടു പേർക്കും നാട്ടിലുള്ള ആളുകളുടെ പേരും വിലാസവും അറിയില്ല. പറഞ്ഞു കൊടുക്കാൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ആരെയും ചുമതലപ്പെടുത്തിയുമില്ല. ഏതാനും കത്തുകൾ മാത്രം വീടുകൾ ചോദിച്ചറിഞ്ഞ് കൊണ്ട് കൊടുത്തു. പോസ്റ്റ് വുമൺ അടക്കം രണ്ടു വനിതകളും ഇവിടെയുള്ളത് താൽക്കാലിക ജോലിക്കാരാണ്. കത്തുകൾ അയക്കുന്നവർ വിലാസം കൃത്യമായി എഴുതിയയച്ചാലും ഇവിടെ ഉള്ളവർക്ക് മേൽവിലാസക്കാരൻ്റെ വീട് അറിയാത്തത് പ്രശ്നമായി.
നാട്ടിൽ പലർക്കും ഡ്രൈവിംഗ് ലൈസൻസും, ആധാർ കാർഡും തപാൽ വഴി ലഭിക്കേണ്ടത് കിട്ടിയില്ലെന്ന് പരാതികൾ ഉയർന്നിരുന്നു. അരിമ്പൂർ പഞ്ചായത്ത് വീട് പണിക്ക് അനുമതി നൽകുന്നതിനുള്ള പെർമിറ്റും ടാക്സ് കുടിശ്ശിക അടക്കാൻ പറഞ്ഞുള്ള ഡിമാൻഡ് നോട്ടീസുകളും എറവ് ഭാഗത്തുള്ളവർക്ക് അയച്ചിട്ട് ആരുടെയും പ്രതികരണം കാണാത്ത സാഹചര്യത്തിൽ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് അയച്ച കത്തുകൾ ഒന്നും ആളുകൾക്ക് കയ്യിൽ കിട്ടിയിട്ടില്ല എന്ന് മനസ്സിലാക്കുന്നത്.
തുടർന്ന് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർ പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തി വിവരം തിരക്കി. പഞ്ചായത്തിൽ നിന്ന് അയച്ച എഴുത്തുകൾ അടക്കം കുന്നുകൂടി കിടക്കുന്ന കാഴ്ചയാണ് ഇവർക്ക് അവിടെ കാണാനായത്. 1500 ഓളം വീടുകൾ ഉൾപ്പെടുന്ന എറവ് പോസ്റ്റ് ഓഫീസ് പരിധിയിൽ വീടുകൾ കൃത്യമായി അറിയുന്ന രണ്ട് പോസ്റ്റുമാൻ എങ്കിലും വേണം എന്നാണ് മേലധികാരികൾ പറയുന്നത്. പക്ഷേ കെട്ടിക്കിടക്കുന്ന കത്തുകൾ എങ്ങനെ കൊടുത്ത് എത്തിക്കും എന്ന കാര്യത്തിൽ ഇവർക്ക് മറുപടിയില്ല.
ഇതിനിടയിലാണ് ഒന്നാം വാർഡ് മെമ്പർ ജെൻസൺ ജയിംസിന്റെ കൈവശം 80 വോട്ടർ ഐഡി കാർഡുകൾ മേൽവിലാസക്കാരന് എത്തിച്ചു നൽകാനായി പോസ്റ്റ് ഓഫീസിൽ നിന്ന് കൊടുത്തയച്ചത്. ഇനിയും ഇത്ര തന്നെ ഐഡി കാർഡുകൾ പോസ്റ്റ് ഓഫീസിൽ മേൽവിലാസക്കാരന്റെ വീടറിയാതെ സൂക്ഷിച്ചിരിക്കുന്നതായി പറയുന്നു. പോസ്റ്റ് ഓഫീസിലെ ജോലിക്കാർ വോട്ടർമാരെ സ്വാധീനിക്കാനുള്ള ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നെന്ന് ആക്ഷേപവും ഉയർന്നു. ഇതിനെതിരെ മറ്റു രഷ്ട്രീയ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നെല്കിയേക്കുമെന്നാണ് സൂചന.