കൊച്ചി : വ്യാജ സുപ്രീംകോടതി അറസ്റ്റ് വാറണ്ടിന്റെ പേരില്‍ ആലുവ സ്വദേശിയില്‍ നിന്ന് കോടികള്‍ തട്ടിയ കേസിൽ രണ്ടു പേര്‍ കൂടി പിടിയില്‍. കോഴിക്കോട് നടക്കാവ് ക്രസന്റ് മാന്‍സാ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുമ്പള സ്വദേശി അബ്ദുള്‍ ഖാദര്‍ (59), കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ ബെയ്തുല്‍ അന്‍വര്‍ വീട്ടില്‍ അമീര്‍ (29) എന്നിവരെയാണ് ബുധനാഴ്ച ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ സംഘം പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫാറൂഖ് മലയില്‍ അശ്വിന്‍ (25), മേപ്പയൂര്‍ എരഞ്ഞിക്കല്‍ അതുല്‍ (33 ) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് ആലുവ സ്വദേശിയായ 62 കാരനില്‍നിന്ന് ഇവര്‍ തട്ടിയെടുത്തത്.
മുംബൈ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിന്റെ ക്ലിയറന്‍സിനും സെക്യൂരിറ്റിക്കുമാണെന്ന് പറഞ്ഞാണ് പ്രതികള്‍ പണം കൈക്കലാക്കിയത്.
ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.അജിത്ത്കുമാര്‍, എ.എസ്.ഐ ആര്‍.ഡെല്‍ ജിത്ത്, സിനിയര്‍ സി.പി.ഒ മാരായ വികാസ് മണി, പി.എസ്.ഐനീഷ്, ജെറി കുര്യാക്കോസ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.