ഇരിങ്ങാലക്കുട : മൂർക്കനാട് ക്ഷേത്രത്തിലെ ആറാട്ടു ദിവസം നടന്ന സംഘട്ടനത്തിലും, തുടർന്നുണ്ടായ കൊലപാതകത്തിലും ഒന്നാം പ്രതിയായ മൂർക്കനാട് സ്വദേശി പോലീസിൻ്റെ പിടിയിൽ.
സംഭവത്തിനു ശേഷം ഒളിവിൽ പോയ മൂർക്കനാട് കറുത്തുപറമ്പിൽ മോഹൻദാസ് മകൻ അഭിനന്ദിനെയാണ് (26) റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഡി വൈ എസ് പി കുഞ്ഞുമൊയ്തീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് അറസ്റ്റ് ചെയ്തത്.
ഇതോടെ മൂർക്കനാട് ശിവക്ഷേത്ര ഉൽസവത്തിൻ്റെ ആറാട്ടിനിടയിൽ മുൻ വൈരാഗ്യങ്ങളുടെ പേരിൽ നടന്ന കത്തിക്കുത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഒരു കൗമാരക്കാരനടക്കം പതിമൂന്നായി. സംഭവുമായി ബന്ധപ്പെട്ട് 17 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്.
സംഭവത്തിനു ശേഷം ഒന്നാം പ്രതി അഭിനന്ദ് ബാംഗ്ളൂർ, സേലം എന്നിവിടങ്ങളിൽ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മൂർക്കനാട് നിന്നാണ് ഇയാളെ പിടികൂടിയത്.
ഇരിങ്ങാലക്കുട സ്റ്റേഷനിൽ ചുണ്ണാമ്പ് കേസ് അടക്കം ആറോളം കേസുകളിൽ പ്രതിയാണ് അഭിനന്ദ്. പോലീസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് ഗോപി, എസ് ഐ അജാസുദ്ദീൻ, പോലീസ് ഉദ്യോഗസ്ഥരായ ജയകൃഷ്ണൻ, സൂരജ് ദേവ്, സജിപാൽ, ഉമേഷ് , സുധാകരൻ, വിപിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.