മാള : പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുക്കാനെന്ന വ്യാജേനെ കോഴിക്കോട് സ്വദേശിയെ വിളിച്ചു വരുത്തി ആക്രമിച്ച് 5.5 ലക്ഷം രൂപ കവർന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പുല്ലൂറ്റ് അലങ്കാരത്തുപറമ്പിൽ ഷാമോൻ (24), കൊടുങ്ങല്ലൂർ കണ്ടംകുളം മതിലകത്ത് വീട്ടിൽ സാലിഹ് (33) എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.
ജ്വല്ലറിയുടെ ഏജന്റായ കോഴിക്കോട് നെല്ലിക്കോട് മേത്തൽ സ്വദേശി ചന്ദ്രോദയം വീട്ടിൽ ശ്യാംലാലിനെ (37) ആണ് പൊയ്യയിൽ വെച്ച് ആക്രമിച്ച് പണം തട്ടിയത്. ഇയാളെ വിളിച്ചുവരുത്തിയ സ്‌ത്രീ കേസിൽ അഞ്ചാം പ്രതിയാണ്. മാർച്ച് 30-നായിരുന്നു സംഭവം. സംഭവത്തിൽ ഒന്നാം പ്രതിയടക്കം മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.