തൃശൂര്‍ പൂരം നടത്തിപ്പിലുണ്ടായ പൊലീസിന്റെ വീഴ്ച: സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ പോലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് കമ്മീഷണർ സുദർശൻ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിച്ചയുടൻ തുടർ നടപടികളുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ അറിയിച്ചു. വലിയ വിവാദമുണ്ടാക്കിയ സംഭവങ്ങളിൽ ഇതുവരെയും ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നില്ല.
ഇന്ന് മുഖ്യമന്ത്രി വിഷയത്തിൽ ഗൗരവത്തോടെയാണ് പരാതി കാണുന്നതെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് നേരിട്ട് റിപ്പോർട്ട് തേടിയത്. കമ്മീഷണർ പൂരക്കാരെ തടയുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നതെന്നതും ശ്രദ്ധേയമാണ്.