പാവറട്ടി : മൊബൈൽ ഫോണുകളും എടിഎം കാർഡുകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നടത്തറ തെക്കിനിയേടത്ത് വീട്ടിൽ നകുൽകുമാർ ( 27 ) നെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പൂമംഗലം നമ്പിള്ളി വീട്ടിൽ അനൂപിൻ്റെ ഭാര്യ ശ്വേതയുടെ ബാഗാണ് മോഷണം പോയത്.
താമരപ്പിളളിയിൽ ബന്ധുവിൻ്റെ വീട്ടിൽ കയറി തിരിച്ചു പോകുമ്പോഴാണ് ബാഗ് മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് പാവറട്ടി പോലിസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയ എടിഎം കാർഡ് ഉപയോഗിച്ച് പ്രതി അരിയന്നൂരുള്ള കനറാ ബാങ്ക് എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിച്ചിരുന്നു.
അതിൻ്റെ വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം തന്നെ പോലീസ് കളവ് പോയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പോലിസ് പിടിക്കില്ലെന്ന് ഉറപ്പിച്ച പ്രതി കുന്ദംകുളത്ത് ഹോട്ടലിൽ ജോലിക്ക് കയറുകയും ചെയ്തു. ഇതിനിടയിലാണ് പ്രതി പോലീസിൻ്റെ പിടിയിലായത്.
സബ് ഇൻസ്പെക്ടർ പ്രേംജിത്ത്, സീനിയർ സിപിഒ സുധീഷ്, സിപിഒ ജയകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മോഷണം പോയ മൊബൈലും മറ്റെല്ലാ രേഖകളും പോലിസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.