കാട്ടൂരിൽ ബക്കറ്റ് പിരിവുചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് നടന്ന സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വ്യാപാരി വ്യവസായി സമിതി കാട്ടൂർ പഞ്ചായത്ത് സെക്രട്ടറിയും എടത്തിരുത്തി സ്വദേശിയുമായ തണ്ടാശ്ശേരി സലീഷിനും ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച കാട്ടൂർ സ്വദേശി ജാഫർഖാനുമാണ് പരിക്കേറ്റത്.
വാരണാസിയിൽ മോദിക്കെതിരേ മത്സരിക്കുന്നതിന് ജാഫർഖാൻ കാട്ടൂരിൽ പിരിവുനടത്തിയിരുന്നു. സലീഷിനോടും സമീപത്തെ കടകളിലും പിരിവ് ചോദിച്ചതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പിരിവ് നൽകാത്ത കടയുടമകളെ ജാഫർഖാൻ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. പരിക്കേറ്റ ഇരുവരും കാട്ടൂർ ഗവ. ആശുപത്രിയിൽ ചികിത്സതേടി. കാട്ടൂർ പോലീസ് കേസെടുത്തിട്ടുണ്ട്.