താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണ കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം. പുലർച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിനേഷിനെയും വിപിനെയും വള്ളിക്കുന്നിലുള്ള വീട്ടിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. അഭിമന്യുവിനെ താനൂരിൽ വെച്ചാണ് ആൽബിനെ കൊല്ലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.
2023 ഓഗസ്റ്റ് ഒന്നിനാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി മരിക്കുന്നത്. പൊലീസിനെ കണ്ട് ലഹരി വസ്തുക്കൾ താമിർ വിഴുങ്ങിയതാണ് മരണ കാരണമെന്നായിരുന്നു പൊലീസ് വാദം. കസ്റ്റഡി മർദനവും, മരണകാരണമായതായി ആരോപണമുയർന്നിരുന്നു.
ശ്വാസകോശത്തിലെ നീർക്കെട്ടാണ് മരണകാരണമെങ്കിലും ശരീരത്തിലേറ്റ അടിയാണ് ഈ നീർക്കെട്ടിന് പ്രധാന കാരണമെന്നാണ് ഫൊറൻസിക് സർജന്റെ മൊഴി. ഇതോടെയാണ് പൊലീസുകാരിലേക്കും കേസ് നീണ്ടത്.