കുന്നംകുളത്ത് കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. പുലർച്ചെ നാല് മണിയോടെ കുന്നംകുളം കുറുക്കൻപാറയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ കെഎസ്ആർടിസി ഡ്രൈവറുടെയും ടോറസ് ഡ്രൈവറുടെയും ഉൾപ്പടെ 4പേരുടെ നില ഗുരുതരമാണ്.
ഗുരുവായൂരിൽ നിന്നും കുന്നംകുളം വഴി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വരികയായിരുന്ന ടോറസ് ലോറിയിൽ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു.
ശക്തമായ മഴയെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ടോറസ് ലോറിയിൽ ഇരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ കുന്നംകുളം നന്മ, ലൈഫ് കെയർ,108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ്, കുന്നംകുളം മലങ്കര, താലൂക്ക്, ദയ റോയൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ടോറസ് ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.