തൃപ്രയാർ : കഴിഞ്ഞ ദിവസത്തെ മഴയിൽ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ ദേശീയപാതാ അധികൃതർ പ്രദേശം സന്ദർശിച്ചു. തൃപ്രയാർ ജങ്ഷനിൽനിന്ന് കിഴക്കോട്ട് വെള്ളമൊഴുകിയിരുന്ന കാനകൾ അടഞ്ഞതും മേൽപ്പാലത്തിന് താഴെ കാനപണി പൂർത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണമായത്. പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന് ദേശീയപാത അധികൃതർ ഉറപ്പ് നൽകി.
വെള്ളക്കെട്ടിനിടയാക്കിയത് ദേശീയപാതാ നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് ജനപ്രതിനിധികളും വ്യാപാരികളും അധികൃതരെ ബോധ്യപ്പെടുത്തി. ജങ്ഷനിലെ കാന അടിയന്തരമായി ശുചീകരിക്കും. വെള്ളമൊഴുകിപ്പോകുന്നതിനുള്ള മറ്റ് മാർഗങ്ങളും സ്വീകരിക്കും.
നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശനുൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്രശ്‌നങ്ങൾ ദേശീയപാതാ അധികൃതരെ ശ്രദ്ധയിൽപ്പെടുത്തി. വലപ്പാട് ഗ്രാമപ്പഞ്ചായത്തിൽ ദേശീയപാതാ നിർമാണത്തെത്തുടർന്നുണ്ടായ വെള്ളക്കെട്ടും അധികൃതർ പരിശോധിച്ചു. ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.