തളിക്കുളം ഹൈസ്കൂളിന് മുമ്പിൽ നാഷണൽ ഹൈവേയിൽ അരി ചാക്കിൽ നിന്ന് അരി റോഡിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരായ 10 പേർ പരിക്കേറ്റു. പരിക്കേറ്റവരെ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സനൽകി. സംഭവം അറിഞ്ഞയുടൻ
തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.ഐ. മുഹമ്മദ് മുജീബിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ എത്തി. ഹൈസ്കൂളിലെ പൈപ്പ് ഉപയോഗിച്ച് റോഡ് ക്ലീൻ ചെയ്തു. റോഡിന്റെ ഇരു വശത്തും അൽപ നേരം വാഹനങ്ങൾ നിർത്തിയ ശേഷം റോഡിൽ കിടന്നിരുന്ന അരി മുഴുവൻ റോഡിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കം ചെയ്യുകയായിരുന്നു..
റോഡിൽ കിടന്നിരുന്ന അരി മുഴുവൻ സുരക്ഷിതമായി ഒരു ഭാഗത്തേക്ക് മാറ്റുന്നതിന് 3 തവണ പലപ്പോഴായി വാഹനം നിർത്തിയിടുകയുണ്ടായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. സുജിത്ത്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ സീനത്ത് ബീവി .സി.ഐ, രമ്യ കെ.ബി, കാവ്യ പി.എസ് എന്നിവരും തളിക്കുളം ഹൈസ്കൂളിലെ മൻമോഹിതൻ മാസ്റ്റർ, സ്കൂൾ ജീവനക്കാരായ പവിത്ര, അശ്വതി എന്നിവരും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അടിയന്തര സാഹചര്യത്തിൽ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തളിക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെയും തളിക്കുളം ഹൈസ്കൂൾ ജീവനക്കാരെയും തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അഭിനന്ദിച്ചു.