അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത് പോലീസ്. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും, പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു.
അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ആളാണ്. നാട്ടില്‍ അടുത്തിടെ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഓപ്പറേഷന് ആഗ് എന്ന് പേരിട്ട് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തുടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തമ്മനം ഫൈസലിന്റെ വീട്ടിലും പൊലീസ് പരിശോധനക്കെത്തിയത്. ഈ വീട് കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ പൊലീസ് ജീപ്പ് എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും ഒരു പൊലീസ് ഡ്രൈവറുമാണ് വീട്ടിലുണ്ടായിരുന്നത്.
സംഭവം പുറത്ത് വന്നതോടെ വിരുന്നിൽ പങ്കെടുത്ത രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരു സിപിഒയ്ക്കും മറ്റൊരു പൊലീസ് ഡ്രൈവർക്കുമാണ് സസ്പെൻഷൻ. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്. ഡിവൈഎസ്പി വിരുന്നിൽ പങ്കെടുത്തത് സംബന്ധിച്ച് എറണാകുളം റൂറൽ പൊലീസ് അന്വേഷിക്കും.