ഇരിങ്ങാലക്കുട : നാലമ്പല ദർശനം തുടങ്ങാൻ ഇനി എട്ടു ദിവസങ്ങൾ മാത്രം അവശേഷിക്കെ നാലു ക്ഷേത്രങ്ങളിലും ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ 1000 രൂപ നൽകുന്നവർക്ക് “സ്പെഷ്യൽ ക്യൂ” ഒരുക്കാനുള്ള കൂടൽമാണിക്യം ദേവസ്വം കമ്മിറ്റിയുടെ തീരുമാനം വിവാദമായിരിക്കുകയാണ്.
ഈ വിഷയത്തിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റർക്കും മന്ത്രിക്കും നിവേദനം നൽകി മുൻ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ആദ്യത്തെ വെടി പൊട്ടിച്ചു കഴിഞ്ഞു. പണമുള്ളവന് ആദ്യം ദർശനം എന്ന രീതിയിൽ ഭക്തർക്കിടയിൽ വിവേചനം കാണിക്കുന്ന ദേവസ്വം തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
പ്രളയം, കോവിഡ് എന്നിവ മൂലം നാലു വർഷക്കാലത്തോളം നാലമ്പല ദർശനം കാര്യമായി തടസ്സപ്പെടുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി ക്ഷേത്രത്തെ ബാധിക്കുകയും ചെയ്ത 2022, 2023 കാലങ്ങളിൽ പോലും നാലമ്പല ദർശനത്തിന് പ്രത്യേക തുക ഈടാക്കി സ്പെഷ്യൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചയിൽ അത്തരത്തിലുള്ള വരുമാനം വേണ്ടെന്ന് വെയ്ക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറയുന്നു.