തൃപ്രയാർ : രാമായണത്തെ വേറിട്ടു വായിക്കാനുള്ള ശ്രമം വേണമെന്നും രാമനെ പഠിക്കുമ്പോൾ സീതയെ വിസ്മരിക്കരുതെന്നും സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ വടക്കേടത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ കവി കെ. ദിനേശ് രാജാ രചിച്ച “തൃപ്രയാർ ശ്രീരാമക്ഷേത്രം : ചരിത്രത്താളുകളിലൂടെ” എന്ന പുസ്തകത്തിൻ്റെ പുതിയ പതിപ്പിൻ്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമായണത്തിലെ സീതയെക്കുറിച്ചും ഇന്ത്യയിൽ പ്രചാരത്തിലുള്ള നാടോടി സംസ്കൃതിയിലെ ഗ്രാമീണതയെക്കുറിച്ചും മലയാളികൾ വേണ്ടതുപോലെ വായിച്ചറിഞ്ഞിട്ടില്ല. സീതയിൽ ഒരു മനുഷ്യസ്ത്രീയുണ്ടെന്നും അതിനപ്പുറത്ത് ഒരു ജനതയുടെ സംസ്കൃതിയുണ്ടെന്നും ഏകാന്തമായ ചിന്തകളുള്ളവളുണ്ടെന്നും വിലപേശുന്നവവളുണ്ടെന്നും വടക്കേടത്ത് കൂട്ടിച്ചേർത്തു.
പിഞ്ചിലേ ഉഴവുചാവിൽ വലിച്ചെറിയപ്പെട്ട അവൾ അനാഥത്വം പേറി തൻ്റെ പിതൃത്വത്തെക്കുറിച്ചു പോലും അന്വേഷിച്ചലയുന്ന മനസ്സിനുടമയാണെന്നും ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. നിർഭാഗ്യവശാൽ മലയാളികൾ ഇന്ന് ഇത്തരത്തിൽ രാമായണത്തെ മനസ്സിലാക്കിയിട്ടുമില്ല വായിച്ചറിഞ്ഞിട്ടുമില്ല. തൃപ്രയാർ കളിമണ്ഡലം കഥകളി ആസ്വാദക കൂട്ടായ്മ ചെയർമാൻ സദു ഏങ്ങൂർ അധ്യക്ഷത വഹിച്ചു.
റിട്ടയേർഡ് ഇംഗ്ലീഷ് അധ്യാപകൻ കെ.പി. ഗോപി മാസ്റ്റർ പുസ്തകം ആദ്യ കോപ്പി ഏറ്റുവാങ്ങി.. കവി കെ.ദിനേശ് രാജാ ആമുഖ പ്രസംഗം നടത്തി. കവി രഘുനന്ദൻ ചെന്ത്രാപ്പിന്നി, ഇ.പി. ഗിരീഷ്, അദ്ധ്യാപകൻ വി. ശശി മാസ്റ്റർ, ലാൽ കച്ചില്ലം എന്നിവർ സംസാരിച്ചു.