തളിക്കുളം : അകകണ്ണു കൊണ്ട് വയനാട്ടിലെ ദുരന്തങ്ങൾ ദൃശ്യ മാധ്യമങ്ങളിൽ കണ്ട ബാദുഷ ഒരു മാസത്തെ പെൻഷൻ തുക മുസ്ലിംലീഗ് വയനാട് പുനരുധിവാസ ഫണ്ടിലേക്ക് നൽകി. അകകണ്ണു കൊണ്ട് മാത്രം പുറം ലോകം കാണാൻ വിധിക്കപ്പെട്ട ബാദുഷ വയനാട്ടിലെ ദുരന്തങ്ങൾ ദൃശ്യ മാധ്യമങ്ങളിൽ കാണുകയും, ഒരു മാസത്തെ പെൻഷൻ മുസ്ലിംലീഗ് വയനാട് പുനരുധിവാസ ഫണ്ടിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.
ബ്രയിലി ലിബിയിൽ എം.കോം.വരെ പഠിച്ചു പാസ്സായ ബാദുഷ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ താഴെ വീണതിന് ശേഷമാണ് കാഴ്ചശക്തി നഷ്ടപ്പെട്ടത്. വയനാട് ദുരന്തത്തിൽ അവയവങ്ങൾ നഷ്ടപ്പെട്ടവരുടെ വേദന വളരെ വലുതാണ്. കാഴ്ച ശക്തിയില്ലാത്ത എന്റെ കഷ്ടപ്പാടുകൾ എനിക്കറിയാം. എം കോം പാസ്സായിട്ടും നിരവധി പിഎസ്സി ടെസ്റ്റുകൾ എഴുതിയിട്ടും എനിക്ക് ഇത് വരെ ജോലി കിട്ടിയിട്ടില്ല.
അതുകൊണ്ടാണ് വയനാട്ടിൽ ചികിത്സയിൽ കഴിയുന്നവരെ സഹായിക്കാനും വീട് തകർന്നവരെ പുനരധിവസി പ്പിക്കാനും ഉള്ള പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ
പരിശ്രമത്തെ ഞാൻ പിന്തുണയ്ക്കുന്നത്. മുസ്ലിംലീഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും വളരെ സുതാര്യമാണ്.
അംഗ പരിമിതർക്ക് ലഭിക്കുന്ന സർക്കാർ പെൻഷൻ തുക 1600 രൂപ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ.ഹാറൂൺ റഷീദിനെ ഏൽപ്പിക്കുമ്പോൾ ബാദുഷ പറഞ്ഞു. സ്നേഹിതരു ടെയും, കുടുംബ അംഗങ്ങളുടെയും സംഭാവന അടക്കം 3500 രൂപയാണ് ബാദുഷ നൽകിയത്.
തളിക്കുളം സ്നേഹതീരം റോഡിൽ ഇടശ്ശേരി വീട്ടിൽ അബ്ദുൾ മജീദ്, സുലൈഖ ദമ്പതികളുടെ മകനാണ് ബാദുഷ. ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി. എം. അബ്ദുൾ ജബ്ബാർ
അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. എസ്. റഹ്മത്തുള്ള, കെ.എസ്. സുബൈർ, എ. എ. അബൂബക്കർ, ഇ.കെ.ഖാലിദ്, അഷ്റഫ് കച്ചേരിപ്പടി, വി. എ. ദാവൂദ് ഹാജി, ഇ. കെ. അബ്ദുൾ മജീദ്, ഇ.എ.ജുനൈദ്, നിഷ ഇക്ബാൽ, നാസിത റഷീദ് എന്നിവർ പ്രസംഗിച്ചു.