വാടാനപ്പള്ളിയിൽ ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുകയും, കത്തിക്കുകയും ചെയ്യുന്നത് പഞ്ചായത്തധികൃതർ കണ്ടെത്തി. മാലിന്യം തള്ളിയ ചാവക്കാട്ടെ എം കെ സൂപ്പർ മാർക്കറ്റുകാരെക്കൊണ്ട് അവ തിരിച്ചെടുപ്പിക്കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിലാണ് സംഭവം. സൂപ്പർമാർക്കറ്റിലുണ്ടാകുന്ന മാലിന്യം വലിയ വാഹനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ കൊണ്ടുവന്നു തള്ളുന്നത് പതിവായിരുന്നു. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് പഞ്ചായത്തധികൃതർ പരിശോധനക്കെത്തിയപ്പോഴാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നതും കത്തിക്കുന്നതും കൈയോടെ പിടികൂടിയത്.
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി തോമസ്, അസി. സെക്രട്ടറി ജെസി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ സുലേഖാ ജമാലു, അംഗം ദിൽ ദിനേശൻ, ഹെൽത്ത് സൂപ്പർവൈസർ കെ. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.