വയനാട് ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്കാന് മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. വയനാടിന്റെ പുനർനിർമാണത്തിന് സമഗ്ര പദ്ധതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കലക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഒറ്റയ്ക്കല്ലായെന്നും ദുരിതബാധിതർ ഒരിക്കലും ഒറ്റക്കാവില്ലായെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിന് ശേഷം അദ്ദേഹം വയനാട്ടിൽ നിന്ന് മടങ്ങി. നിശ്ചയിച്ചതിൽ നിന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് പ്രധാനമന്ത്രി മടങ്ങുന്നത്.
ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു.
ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചൂരൽമല അടക്കം ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലും വിംസ് ആശുപത്രിയിലും എത്തിയ പ്രധാനമന്ത്രി ദുരിതബാധിതരെ നേരിൽക്കണ്ട് കാര്യങ്ങൾ ആരായുകയും ചെയ്തിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.