തൃശ്ശൂർ പൂരം : പോലീസിന്റെ ഇടപെടൽ മൂലം പൂരം നടത്താനാകുന്നില്ലെന്ന് തിരുവമ്പാടി ദേവസ്വം. രാത്രി പൂരം എഴുന്നള്ളിപ്പിൽ ദേശക്കാരെ പോലും പോലീസ് തടയുകയാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ. രാത്രി പൂരം നടത്താൻ കഴിയാത്ത സാഹചര്യമാണെന്നും തിരുവമ്പാടി ദേവസ്വം.സ്വരാജ് റൗണ്ടിലേക്കുള്ള മുഴുവൻ വഴികളും അടച്ചുപൂട്ടിയതായി തിരുവമ്പാടി ദേവസ്വം.
പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരംനിർത്തിവച്ചു. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു. ഇന്നലെ രാത്രിയിൽ എഴുന്നള്ളിപ്പിനിടെ വാദ്യക്കാരെയും ആനകളെയും തടഞ്ഞതാണു പ്രശ്നമായത്.
ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം. തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതോടെ വെടിക്കെട്ടിന്റെ കാര്യവും അനിശ്ചിതത്വത്തിലായി.