ഗുരുവായൂർ : അസുഖത്തെ തുടർന്ന് ദുബായിൽ ഒന്നരയാഴ്ച മുമ്പ് മരിച്ച ഗുരുവായൂർ സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12-ന് കാരക്കാടുള്ള വീട്ടിലേക്ക് കൊണ്ടുവരും. കാരക്കാട് വള്ളിക്കാട്ടു പറമ്പിൽ സുരേഷ്‌കുമാറാണ് (59) കഴിഞ്ഞ 22-ന് ദുബായിലെ സൗദി ജർമൻ ആശുപത്രിയിൽ മരിച്ചത്.
ബിൽ തുകയായ നാലു ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി ഉണ്ടായിരുന്നു. എന്നാൽ പണം അടയ്‌ക്കാതെ മൃതദേഹം വിട്ടുനൽകാനുള്ള നടപടികൾ ആശുപത്രി സ്വീകരിച്ചു. ചാരിറ്റി ഫണ്ടിൽനിന്നും പണമെടുത്ത് ആശുപത്രി തന്നെയാണ് സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്. പ്രവാസി സംഘടനകളും ദുബായിലെ ചില മലയാളി സുഹൃത്തുക്കളും സജീവമായി ഇടപെട്ടതിനെ തുടർന്നാണ് മൃതദേഹം എത്തിക്കാനുള്ള അവസരമുണ്ടായത്.