കൊച്ചി : അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി.
അവയവ കച്ചവടത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ തിരികെ വന്നില്ല. ഇവർക്ക് എന്ത് സംഭവിച്ചു എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്. സബിത്ത് അവയവക്കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനം.
പണം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട മാഫിയയ്ക്കിടയിൽ നിന്ന തർക്കമാണ് വിവരങ്ങൾ പുറത്തുവരാൻ ഇടയാക്കിയത് എന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി സബിത്ത് മൂന്ന് വർഷത്തിനിടെ ഇരുന്നൂറിലധികം പേരെയാണ് അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്.
അടുത്തിടെയാണ് സംസ്ഥാനത്ത് അരലക്ഷത്തോളം വ്യാജ ആധാർ കാർഡുകൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. അവയവക്കടത്തിന് അറസ്റ്റിലായ തൃശൂർ വലപ്പാട് ഇടമുട്ടംകര കോരുകുളത്ത് വീട്ടിൽ സാബിത് നാസറും സ്വീകരിച്ചത്. ഈ വഴി തന്നെയെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
കോരുകുളത്ത് വീട്ടിൽ സാബിത്ത് വളരെക്കുറച്ച് മാത്രമേ താമസിച്ചിട്ടുള്ളൂ എന്നും വിവരമുണ്ട്. സാബിത്തിനെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.