തളിക്കുളം : തളിക്കുളം ഗ്രാമപഞ്ചായത്ത് ഭരണത്തിൻ്റെ കെടുകാര്യസ്ഥതക്കും, അഴിമതിക്കുമെതിരെ സമരം തുടങ്ങുന്നതിന് ആർ.എം.പി.ഐ തളിക്കുളം ലോക്കൽ കമ്മിറ്റി തീരുമാനിച്ചു.
ദേശീയപാതക്ക് സ്ഥലമേറ്റെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തം ഓഫിസിനും കൃഷിഭവൻ, കുംബശ്രീ, ലൈബ്രറി തുടങ്ങിയവക്കും സ്ഥലം കണ്ടെത്താനോ ഓഫീസ്നിർമിക്കാനോ ഒരുനടപടിയുമെടുക്കാതെ ഭരണനേതൃത്വം ഉണ്ടുറങ്ങിനടക്കുകയാണ്. പഞ്ചായത്തിനു കിട്ടേണ്ട കോടിക്കണക്കിനു രൂപ കിട്ടിയിട്ടില്ലെന്നറിയുന്നു.
ഡോ.പി.മുഹമ്മദാലി ശ്മശാനത്തിനായി വിട്ടു നൽകിയ സ്ഥലമിപ്പോൾ മാലിന്യ സംഭരണകേന്ദ്രമായാണ് ഉപയോഗിക്കുന്നത്. ശ്മശാനം വല്ലപ്പോഴുമാണ് പ്രവർത്തിക്കുന്നത്. ജനറേറ്റർ തുരുമ്പെടുത്ത് നശിച്ചു. വൃത്തിഹീനമായ ചുറ്റുപാടിൽ മാന്യമായശവസംസ്കാരത്തിനു പോലും കഴിയാത്തനിലയാണുള്ളത്.
റോഡുകൾ ഉടനീളം തകർന്നുകിടക്കുന്നു. പൈപ്പിടുന്നതിന് റോഡ് പൊളിക്കും മുമ്പ് വാട്ടർ അതോറിറ്റി കെട്ടിവെച്ച 6 കോടി രൂപ എന്തു ചെയ്തെന്നറിയില്ല. പലയിടത്തും കുടിവെള്ളമെത്താത്ത സാഹചര്യംഇപ്പോഴുമുണ്ട്. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കച്ചേരിപ്പടിയിലെ കമ്യൂണിറ്റി ഹാൾ സ്ഥിരമായിഓഫീസായും മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കുകയാണ്. പുതിയതായി ഒന്നും ചെയ്തില്ലെങ്കിലും നിലവിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും നിലനിർത്താനെങ്കിലും നടപടി എടുക്കണമെന്ന് ആർ.എം.പി.ഐ ആവശ്യപ്പെട്ടു.
ഒമ്പതിന ആവശ്യങ്ങളുന്നയിച്ച് തളിക്കളം ലോക്കൽ കമ്മിറ്റി പഞ്ചായത്തിൽ മെമ്മോറാണ്ഡം നൽകി. ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ളസമരപരിപാടിക്കു തുടക്കം കുറിച്ച് ജൂലൈ 27 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് തളിക്കുളം സെൻ്ററിൽ പ്രതിഷേധ സായാഹ്നം സംഘടിച്ചിക്കുമെന്ന് ആർ.എം.പി.ഐ ലോക്കൽ കമ്മിറ്റി പ്രസിഡണ്ട് എം.എസ്.ഭാസ്കരനും സെക്രട്ടറി പി.പി.പ്രിയരാജും അറിയിച്ചു.