ഇരിങ്ങാലക്കുട : പുത്തൻതോട് സ്വകാര്യ ബസിൽനിന്ന് വയോധികനെ ചവിട്ടിയിട്ടതായി പരാതി. ഇരിങ്ങാലക്കുടയിൽ നിന്ന് വരികയായിരുന്ന ശാസ്ത എന്ന ബസിൽ വെച്ച് ചൊവ്വാഴ്ചയാണ് സംഭവം. കരുവന്നൂർ എട്ടുമന സ്വദേശിയായ മുറ്റിച്ചൂർ വീട്ടിൽ പവിത്രൻ എന്ന 68 വയസ്സുകാരനാണ് പരിക്കേറ്റത്.
ബസിലെ യാത്രാനിരക്ക് ചില്ലറ നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് യാത്രികരും നാട്ടുകാരും പറയുന്നു. പുത്തൻതോട് ബസ്‌സ്റ്റോപ്പിന് സമീപത്ത് വെച്ച് പവിത്രനെ കണ്ടക്റ്റർ ചേർപ്പ് ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷ് ചവിട്ടിയിട്ടതിനെത്തുടർന്ന് പവിത്രൻ റോഡിലേക്ക് തലയടിച്ചുവീഴുകയായിരുന്നെന്നും തുടർന്നും ഇയാളെ മർധിച്ചുവെന്നും പറയുന്നുണ്ട്.
പവിത്രനെ നാട്ടുകാർ ചേർന്ന് മാപ്രാണം ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കുർക്കാഞ്ചേരി എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി. ബസ്സ് ഇരിഞ്ഞാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്തു.