ഇരിങ്ങാലക്കുട : ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പോലീസിൻ്റെ പിടിയിൽ. പുത്തൻചിറ കപ്പൻ ബസാർ മറ്റത്തിൽ ബാലൻ്റെ മകൻ ലിബുമോൻ എന്ന ലിബിൻ (40) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.
തൻ്റെ ഭാര്യക്ക് ലഭിച്ച 25 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി ചിലവഴിക്കുകയും സ്ത്രീധനം പോരാ എന്ന് പറഞ്ഞ് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ജോലിക്ക് പോകുന്ന കാര്യം പറഞ്ഞില്ല എന്ന കാരണത്താൽ മേയ് 22ന് പൊറത്തിശ്ശേരിയിൽ വെച്ച് തടഞ്ഞു നിർത്തി ഇയാൾ ഭാര്യയെ മരമുട്ടി കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
യുവതി പ്രാണരക്ഷാർത്ഥം അടുത്ത വീട്ടിൽ ഓടിക്കയറുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വയനാട്ടിൽ നിന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ ഗോപിയുടെ നിർദ്ദേശ പ്രകാരം എസ് ഐ എം അജാസുദ്ദീൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ സീനിയർ സി പി ഒ മാരായ എ കെ രാഹുൽ, ഡിബിൻ, ഷംനാദ്, രഞ്ജിത്ത് അനാപ്പുഴ, ലിഖേഷ് , ഷിജിൽനാഥ് എന്നിവരും ഉണ്ടായിരുന്നു.